GOOD WORKS

728.42ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍ കേരളത്തില്‍ പോലീസ് പിടികൂടുന്ന ഏറ്റവും കൂടിയ അളവ്.

കരുനാഗപ്പള്ളിയില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി നിരവധി കേസിലെ പ്രതിയായ യുവാവ് പോലീസ് പിടിയില്‍. ആദിനാട് വില്ലേജില്‍ ആദിനാട് തെക്കുമുറി വിഷ്ണു ഭവനത്തില്‍ രാധാകൃഷ്ണന്‍ മകന്‍ ഉണ്ണി എന്ന വിഷ്ണു(34) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ആദിനാട് തെക്ക്, തണാല്‍ ജംഗ്ഷനില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് മയക്ക് മരുന്ന് മാഫിയ സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധം മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ്, ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് പോലീസ് കിഴ്പ്പെടുത്തിയത്. പിടികൂടിയ എം.ഡി.എം.എ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ചെറുകിട വില്‍പ്പനക്കാര്‍ക്കും വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊല്ലം സിറ്റി ആന്‍റിനര്‍ക്കോട്ടിക്ക് ചുമതലയുള്ള ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍, കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു.വി, എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, എസ്.സി.പി.ഓ രാജീവ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.