GOOD WORKS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജീവപര്യന്തവും, കഠിന തടവും, പിഴയും

പതിനാറ്കാരിയെ ബലാല്‍സംഗം ചെയ്തയാളെ വിവിധ വകുപ്പുകളിലായി ജീവപര്യന്തവും ഇരുപത് വര്‍ഷം കഠിന തടവും നാല് ലക്ഷത്തി പതിനായിരം രൂപാ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കില്‍ രണ്ട് വര്‍ഷവും ഒരു മാസവും കൂടി തടവ് അനുഭവിക്കണം. തഴുത്തല വില്ലേജില്‍ തഴുത്തല ചേരിയില്‍ പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ ഭവനം വീട്ടില്‍ പരശുരാമന്‍ മകന്‍ സുനിലിനെ (27) ആണ് ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജ് കെ.എന്‍. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. 2017 മാര്‍ച്ച് 17 ന് പകല്‍ അമ്മുമ്മയുടെ വീടിന് സമീപം തുണി അലക്കി കൊണ്ടിരുന്ന പതിനാറ്കാരിയെ പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടി കൊട്ടിയം പോലീസില്‍ നല്‍കിയ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമ പ്രകാരവും ബലാല്‍സംഗത്തിനും പോക്സോയിലെ വകുപ്പുകള്‍ പ്രകാരവും സബ്ബ് ഇന്‍സ്പെക്ടര്‍ രതീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊട്ടിയം ഇന്‍സ്പെക്ടറായിരുന്ന അജയ്നാഥ് ആണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്നത്തെ ചാത്തന്നൂര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ആക്രമണത്തിനിടെ പെണ്‍കുട്ടി പ്രതിയെ കടിച്ച പല്ലുകളുടെ പാട് തിരുവനന്തപുരം ദന്തല്‍ കോളേജ് ഓര്‍ത്തോ പതോളജി വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ. എസ്.കെ പദ്മകുമാര്‍ തിരിച്ചറിഞ്ഞതും, പെണ്‍കുട്ടിയുടെ മൊഴിയും കുറ്റം സംശയാതീതമായി തെളിയാന്‍ സഹായിച്ചു.