GOOD WORKS

വീടിന് മുന്നിൽ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്യ്ത ആളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ

വീടിന് മുന്നിൽ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്യ്ത ആളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിൽ. പൂതക്കുളം , ജി.പി മന്ദിരത്തിൽ കുഞ്ചു എന്ന അഭിനേഷ്(40), പൂതക്കുളം, കിളിതട്ടിൽ തെക്കതിൽ സുഭാഷ് കുമാർ(40),  പൂതക്കുളം, കിളിതട്ടിൽ കിഴക്കതിൽ മണികണ്ഠൻ എന്ന രതീഷ്(32) എന്നിവരാണ് പരവൂർ പോലീസിന്റെ പിടിയിലായത്. പൂതക്കുളം വില്ലേജിൽ കടമ്പ്ര മാടൻ നടക്ക് സമീപം കടമ്പ്രവീട്ടിൽ വാടകക്ക് തമാസിക്കുന്ന സുനിൽകുമാറിനെയാണ് ഇവർ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സുനിൽകുമാറും കുടുംബവും താമസിക്കുന്ന കടമ്പ്രവീടിന് മുൻവശം പ്രതികൾ കൂട്ടം കൂടി മദ്യപിക്കുന്നതും ബഹളം ഉണ്ടാക്കുന്നതും പതിവാണ്. ഇതിനെ പലപ്പോഴും സുനിൽകുമാർ എതിർത്തിരുന്നു. ഈ വിരോധത്തിലാണ് പ്രതികൾ സംഘം ചേർന്ന് ഇയാളെ ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെ മാരകായുധങ്ങളുമായി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കമ്പിവടിയും വെട്ടുകത്തിയുമായി സുനിൽകുമാറിനേയും കുടുംബത്തേയും ആക്രമിച്ച പ്രതികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വെട്ടുകത്തികൊണ്ട് തലയിൽ വെട്ടിയും, കമ്പിവടികൊണ്ട് അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയിലും കാൽമുട്ടിനും അടിയേറ്റ് നിലത്ത് വീണ സുനിൽകുമാറിനെ പ്രതികൾ നിലത്തിട്ട് ചവിട്ടുകയും, മർദ്ദിക്കുകയും ചെയ്യ്തു. നിലവിളികേട്ട് തടയാൻ ശ്രമിച്ച ഭാര്യയേയും മകളേയും ഇവർ അപായപ്പെടുത്താൻ ശ്രമിച്ചു. സുനിൽകുമാറിനെ മർദ്ദിച്ച് അവശനാക്കിയശേഷം വീടിന്റെ ജനൽചില്ലുകളും, മുൻവശത്തിരുന്ന ബൈക്കും തല്ലിത്തകർക്കുകയും കഴുത്തിൽ കിടന്ന മൂന്നര പവന്റെ സ്വർണ്ണമാല പൊട്ടിച്ച് എടുക്കുകയും ചെയ്യ്തു. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന പ്രതികളെ പരവൂർ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരവ്വൂർ പോലീസ് ഇൻസ്‌പെക്ടർ നിസാർ, എസ്‌ഐ നിതിൻ നളൻ, എഎസ്‌ഐ രമേശൻ, നിസാം, എസ്.സി.പി.ഓ മാരായ സതീഷ്‌കുമാർ, റലേഷ്‌കുമാർ, സിപിഒ അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.