GOOD WORKS

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആള്‍ പിടിയില്‍

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആള്‍ പോലീസ് പിടിയില്‍. കല്ലുവാതുക്കല്‍, സജിത്ത് നിവാസില്‍ സജീവ് മകന്‍ സജിത്ത്(24) ആണ് പാരിപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ആണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ആ കാര്യം മറച്ച് വച്ച് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ സാവധാനം പ്രണയം നടിച്ച് വശീകരിച്ച്, നിരവധി തവണ പാരിപ്പള്ളി വവ്വാക്കുന്നിലുള്ള ഇയാളുടെ വാടക വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. വിവാഹ മോചിതയായി തനിച്ച് താമസിച്ച് വന്ന യുവതിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നു. പല തവണകളിലായി 217000 രൂപയും ഇയാള്‍ കബളിപ്പിച്ച് വാങ്ങിയതായി യുവതി ആരോപിക്കുന്നു. ഇയാള്‍ വിവാഹിതനാണെന്ന് മനസ്സിലാക്കിയ യുവതി പണം തിരികെ ചോദിച്ചെങ്കിലും പ്രതി നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത്  പാരിപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സജിത്തിനെ പിടികൂടാനായത്. പാരിപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അല്‍ജാബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സജിത്ത് സജീവ്, രാധാകൃഷ്ണന്‍, സാബുലാല്‍, എസ്സിപിഒ നൗഷാദ്, സിപിഒ സുജിത്ത്ലാല്‍ എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.