GOOD WORKS

ഇരുമ്പ് പൈപ്പ്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ഇരുമ്പ് പൈപ്പ്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്യ്തു. ചവറ, കരിത്തുറ മംഗലശ്ശേരില്‍ വീട്ടില്‍ യോഹന്നാന്‍ മകന്‍ ആന്‍സില്‍(52) ആണ് പോലീസ് പിടിയിലായത്. കരിത്തുറ സി.എസ് ഡെയ്ലില്‍ ആന്‍റണി മകന്‍ ക്രിസ്റ്റഫറിനാണ് മര്‍ദ്ദനം ഏറ്റത്. ആന്‍സിലിന്‍റെ വീടിന് സമീപം നിന്ന് കഴിഞ്ഞ ദിവസം
രാത്രി ക്രിസ്റ്റഫര്‍ ഫോണില്‍ സംസാരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്
അടികലശലിലേക്ക് എത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ആന്‍സില്‍ ഇരുമ്പ് പൈപ്പ്കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയിലും കൈകളിലും മര്‍ദ്ദനമേറ്റ ക്രിസ്റ്റഫറിന്‍റെ വലത് കൈക്ക് പൊട്ടല്‍ ഏറ്റിട്ടുണ്ട്. ഇരുമ്പ് പൈപ്പ്കൊണ്ട് തലക്ക് നേരെ നിരവധി തവണ
അടിച്ചെങ്കിലും കൈകൊണ്ട് തടുത്തതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ക്രിസ്റ്റഫറിന്‍റെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യ്ത ചവറ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യു.പി യുടെ
നേതൃത്വത്തില്‍ എസ്ഐ മാരായ നൗഫല്‍, ജിബി, അഖില്‍, അജയകുമാര്‍, ജയപ്രകാശ് സി.പി.ഓ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.