GOOD WORKS

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. വെട്ടിലത്താഴം, ഞാറുവിള പടിഞ്ഞാറ്റതില്‍ മുരുകന്‍ മകന്‍ അനു(28), വാളത്തുങ്കല്‍ ഒട്ടതില്‍ തെക്കതില്‍, താജുദ്ദീന്‍ മകന്‍ സനോഫര്‍(37), വടക്കേവിള, റഫീക്ക് മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍ മകന്‍ ഷഫീക്ക്(46) എന്നിവരാണ് ഇരവിപുരം പോലീസിന്‍റെ  പിടിയിലായത്. കഴിഞ്ഞ വെള്ളി ഉച്ചയോടെ കല്ലുംതാഴം സ്വദേശിയായ സുകേഷും സുഹൃത്തായ അനില്‍കുമാറും യാത്ര ചെയ്യ്തുവന്ന ബൈക്ക് പ്രതിയായ സനോഫറിന്‍റെ ദേഹത്ത് തട്ടാന്‍ ഇടയായതിനെ തുടര്‍ന്ന് അനില്‍കുമാറും സനോഫറും തമ്മില്‍ വാക്ക് തര്‍ക്കം  ഉണ്ടായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച സനോഫര്‍ പിന്നീട് കൂട്ട് പ്രതികളെ വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് അനില്‍കുമാറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് തറയില്‍ വീണ അനില്‍കുമാറിനെ പ്രതികള്‍ തലയിലും ദേഹത്തും മൃഗീയമായി ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്യ്തു. ആക്രമണത്തില്‍ അനില്‍കുമാറിന്‍റെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ സുഹൃത്തായ സുകേഷ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ ഇരവിപുരം പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, സക്കീര്‍,  സി.പി.ഓ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.