GOOD WORKS

മദ്യലഹരിയില്‍ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.

മദ്യലഹരിയില്‍ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. പള്ളിത്തോട്ടം, ക്യു.എസ്.എസ് കോളനിയില്‍ മാനുവെല്‍ ആന്‍റണി മകന്‍ സുന്ദരന്‍ ആന്‍റണി(52) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. സ്ഥിരം മദ്യപാനിയായ പ്രതി കഴിഞ്ഞ ദിവസം കടലില്‍ ജോലിക്ക് പോകാനായി പോര്‍ട്ട് ഭാഗത്ത് എത്തിയ പള്ളിത്തോട്ടം സെഞ്ചുറി നഗര്‍ 189 ല്‍ യേശുദാസനെ അകാരണമായി ചീത്ത വിളിച്ച് ആക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ പ്രതി കൈയ്യില്‍ കിട്ടിയ ഇഷ്ടികകൊണ്ട് യേശുദാസനെ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. ഇഷ്ടിക തോര്‍ത്തില്‍ കെട്ടി തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതി തുടര്‍ന്നും മര്‍ദ്ദിക്കാന്‍ ശ്രമിച്ചെങ്കിലും യേശുദാസന്‍ ഒഴിഞ്ഞ് മാറിയതിനാലാണ് ജീവന്‍ നഷ്ടമാകാതിരുന്നത്. അടിയേറ്റ് തറയില്‍ വീണ യേശുദാസന് തലയില്‍ സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പോലീസ് പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന്  കേസ് രജിസ്റ്റര്‍ ചെയ്യ്ത് ഉടന്‍ തന്നെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസ്, എസ്.ഐ മാരായ സ്റ്റെപ്റ്റോ ജോണ്‍, ഹിലാരിയോസ്, സുരേഷ്, സിപിഓ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.