GOOD WORKS

സന്മനസ്സുകാരന്‍ നല്‍കിയ സമാധാനം

സന്മനസ്സുകാരന്‍ നല്‍കിയ സമാധാനം

രവീന്ദ്രൻ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ ഹൃദയം തകർന്നു. ബാങ്കിൽ നിന്നും പിൻവലിച്ച അറുപതിനായിരം രൂപയിൽ അമ്പതിനായിരം രൂപ യാത്രക്കിടയിൽ എവിടെവെച്ചോ നഷ്ടപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ അയാൾ സ്തബ്ധനായി.

വടക്കാഞ്ചേരിയിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ജോലിക്കാരനാണ് ആറ്റൂർ താമറ്റൂര്‍ വീട്ടില്‍ രവീന്ദ്രൻ. ഓട്ടുപാറയിലെ കാത്തലിക് സിറിയൻ ബാങ്കിൽ നിന്നുമാണ് 60000 രൂപ അയാൾ ഇന്ന് രാവിലെ പിൻവലിച്ചത്. വീട്ടിലെത്തി നോക്കിയപ്പോൾ ബാഗിൽ പതിനായിരം രൂപ മാത്രം. സഞ്ചരിച്ച വഴിയിലൊക്കെ അയാൾ പരതി നോക്കി. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക് കൊടുക്കാനുള്ളതാണ് അറുപതിനായിരം രൂപ. അത് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും?

കരഞ്ഞുകൊണ്ടാണ് അയാൾ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. പോലീസ് ഇൻസ്പെക്ടർ മാധവൻകുട്ടി അയാളെ സമാധാനിപ്പിച്ചു. അൽപ്പനേരം പോലീസ് സ്റ്റേഷനിൽ കാത്തിരിക്കാൻ അയാളോട് പറഞ്ഞു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ കിതച്ചുകൊണ്ട് ഒരാൾ പോലീസ് സ്റ്റേഷനിലേക്ക് കയറിവന്നു. പോലീസുകാർ അയാളോട് വിവരങ്ങൾ ചോദിച്ചു.

സാറേ,
വടക്കാഞ്ചേരി പുഴ പാലത്തിനടുത്തുവെച്ചു കളഞ്ഞുകിട്ടിയതാ സാറേ....

അയാൾ ഒരു പൊതി നീട്ടി.

തുറന്നു നോക്കിയപ്പോൾ അഞ്ഞൂറ് രൂപയുടെ ഒരു കെട്ട് നോട്ടുകൾ.

കുമരനെല്ലൂർ ജാറംകുന്ന് നാറാത്തു പറമ്പില്‍ ഉണ്ണ്യേന്‍കുട്ടിയുടെ മകനാണ് കൂലിത്തൊഴിലാളിയായ മുസ്തഫ. തനിക്കു റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം അയാൾ നേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

ഇതിനകം പോലീസുദ്യോഗസ്ഥർ പണം നഷ്ടപ്പെട്ട രവീന്ദ്രനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രവീന്ദ്രൻ പണം പിൻവലിച്ച ബാങ്കിൽ ബന്ധപ്പെട്ട് അതേ നോട്ടുകൾ തന്നെയാണ് മുസ്തഫയ്ക്ക് കളഞ്ഞുകിട്ടിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തി.

പണം നഷ്ടപ്പെട്ട രവീന്ദ്രന് അത് കളഞ്ഞു കിട്ടിയ മുസ്തഫ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മാധവൻകുട്ടിയുടെ സാന്നിധ്യത്തിൽ കൈമാറി.

“നീയെന്റെ ജീവൻ രക്ഷിച്ചു. പണം നഷ്ടപ്പെട്ടപ്പോൾ ആത്മഹത്യയെപ്പറ്റി പോലും ഞാൻ ചിന്തിച്ചു.” രവീന്ദ്രൻ പറഞ്ഞു.

“എനിക്കെന്തിനാ കാശ് സാറേ, അന്യന്റെ ഒരു പൈസയും എനിക്കു വേണ്ട. അധ്വാനിക്കാതെ ലഭിക്കുന്ന ഒരു പണവും എനിക്കു വേണ്ട. പടച്ചവൻ പൊറുക്കില്ല”.

മുസ്തഫ ഇത് പറയുമ്പോൾ രവീന്ദ്രൻ അയാളെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു